Friday 5 September 2008

കഞ്ചാവ്‌ (മൈക്രോ കഥ?)

ഇന്നലെ രാത്രിയില്‍ ഞാന്‍ കഞ്ചാവ്‌ വലിക്കുന്നതായി സ്വപ്നം കണ്ടു....
 രാവിലെ ഉണര്‍ന്നപ്പോള്‍ കെട്ട്‌ വിട്ടിരുന്നില്ല....
 തല പൊങ്ങുന്നില്ല.... 
വല്ലാത്ത ക്ഷീണം...




-വൃkodaran-

Sunday 17 August 2008

ആ കണ്ണുകള്‍......(കവിത)

അതില്‍ തീയായിരുന്നു,
ഒന്നു നോക്കാന്‍ പോലും
പേടിയായിരുന്നു.
എന്നെ പേടിപ്പിച്ചത്‌
അതിന്റെ ചൂടല്ല,
കണ്ണടപ്പിക്കുന്ന വെളിച്ചവുമല്ല,
എന്റെ തന്നെ കാപട്യമായിരുന്നു...
അതിനു ഞാന്‍
കാപട്യത്തിന്റെ മറ്റൊരു
കറുത്ത കണ്ണട കൊടുത്തു,
പേടിയെ കരിയിലകള്‍ കൊണ്ട്‌
മൂടിവച്ചു.
പക്ഷെ...........
ഞാനാ കണ്ണടയിലൂടെ
നോക്കിയപ്പോള്‍
മൊത്തം ഇരുട്ടായിരുന്നു.....
ഞാന്‍ ശരിക്കും പേടിച്ചിരുന്ന
അതേ ഇരുട്ട്‌....

-വൃകോദരന്‍-

Monday 4 August 2008

ഇത്‌ ഒരു മിനിക്കഥയല്ല....

കുറേ കാലമായി ഇത്‌ എഴുതണം എന്നു കരുതുന്നു. പക്ഷേ ഇതു വരെ എഴുതിയില്ല.ഇന്നിപ്പോള്‍ എന്തോ എഴുതിയേക്കാം എന്നു തോന്നി...

എന്റെ കൂട്ടുകാരന്‍ വഴിപിഴച്ചവനായിരുന്നു. എല്ലാവരുടേയും കണ്ണില്‍ ശരിക്കും ഒരു യൂസ്‌ലെസ്സ്‌. എങ്കിലും അവന്‍ എന്റെ കൂട്ടുകാരനായിരുന്നു.എനിക്ക്‌ അവനെ ഒരുപാട്‌ ഇഷ്ടമായിരുന്നു. എന്റെ മനസ്സില്‍ രഹസ്യമായി അവനൊട്‌ ഒരസൂയയും, എന്തിന്‌, ഒരു ആരാധന പോലും തോന്നാറുണ്ട്‌.എന്നാലും ഞാന്‍ ഒരിക്കലും അവനെപ്പോലെയാകാന്‍ ആഗ്രഹിച്ചിരുന്നില്ല.അതുകൊണ്ടാവാം ഞങ്ങള്‍ ഒരുമിച്ച്‌ നടക്കുമ്പോള്‍ ഒരേ കാലടികള്‍ വയ്ക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. അവന്‍ വലത്‌ കാല്‍ മുന്നോട്ട്‌ വച്ചാല്‍ ഞാന്‍ ഇടത്‌ വയ്ക്കും. അവന്‍ ഇടത്‌ വച്ചാല്‍ ഞാന്‍ വലതും. കുറച്ച്‌ നേരം ഞാന്‍ ഇത്‌ തന്നെ ശ്രദ്ധിക്കും. പിന്നീട്‌ ചൂടേറിയ ചര്‍ച്ചകളിലും, ആശയപരമായ സംവാദങ്ങളിലും മുഴുകും. അതിനിടയില്‍ എപ്പോഴെങ്കിലും ഞാന്‍ വീണ്ടും കാലടികളിലേക്ക്‌ നോക്കിയാല്‍, ഞങ്ങള്‍ രണ്ട്‌ പേരും ഒരേ കാലടികളോടെ മുന്നോട്ട്‌ പോകുന്നതാണ്‌ കാണാറ്‌......

-വൃകോദരന്‍-

Wednesday 25 June 2008

നോവ്‌, മൂര്‍ച്ച, വാക്കുകള്‍

എന്റെ ഏകാന്തതയ്ക്ക്‌ എന്നും സാക്ഷ്യം വഹിച്ചത്‌.....എന്റെ ഒറ്റപ്പെടലുകള്‍ക്കെന്നും കൂട്ടിരുന്നത്‌..... പുകച്ചുരുളുകളായിരുന്നു.....മൗനം കനക്കുമ്പോള്‍ ഞങ്ങള്‍ മിണ്ടി തുദങ്ങും. അവനെനിക്ക്‌ ഒരുപാട്‌ കഥകള്‍ പറഞ്ഞു തരും, എരിഞ്ഞു തീരുന്നതിനു മുമ്പ്‌.....ഞാനാകട്ടെ അവന്‌ പകര്‍ന്നു കൊടുക്കാറ്‌ വേദനയുടെ, വേര്‍പാടിന്റെ, നോവിന്റെ, ഒറ്റപ്പെടുത്തലുകളുടെ ഒക്കെ ബോറന്‍ ചിന്തകളായിരുന്നു.കഴിഞ്ഞ തവണ ഞാന്‍ പറഞ്ഞത്‌ വാക്കുകളുടെ മൂര്‍ച്ചയെക്കുറിച്ചായിരുന്നു, ചില സംഭാഷണങ്ങള്‍ നമ്മെ വല്ലാതെ നോവിക്കുന്നു. വാക്കുകള്‍ക്ക്‌ വല്ലാത്ത മൂര്‍ച്ചയാണ്‌. കത്തിയെക്കാളും, കാരമുള്ളിനെക്കാളും.......അവന്‍ ഒന്നും മിണ്ടിയില്ല. അവന്‍ മിണ്ടുന്നതും കാത്ത്‌ ഞാനിരുന്നു, എരിഞ്ഞു തീരും വരെ......ഇപ്പോള്‍ ഞാനറിയുന്നു, ചില മൗനങ്ങള്‍ക്ക്‌ വല്ലാത്ത മൂര്‍ച്ചയാണ്‌....... വാക്കുകളെക്കാള്‍......

-വൃകോദരന്‍-

Sunday 1 June 2008

കെട്ടടങ്ങുന്ന സ്വാമിക്കഥകള്‍ക്ക്‌ ഒരനുബന്ധം

എന്റെ പിതാവ്‌ Dr.വായുദേവന്‍ നാട്ടിലെ ഒരു പ്രമുഖ ഭിഷഗ്വരനാണ്‌.എണ്ണമറ്റ രോഗീഗണങ്ങളോട്‌ കൂടി വിരാജിച്ചിരുന്ന കാലത്താണ്‌ അദ്ദേഹം ധനപാലനെ പരിചയപ്പെടുന്നത്‌. മധ്യവയസ്കനും ഒരു ഭാര്യയോടും 3 മക്കളോടും കൂടിയവനുമായ ധനപാലന്‍ ഒരു ഹൈന്ദവ മത സംഘടനയുടെ നേതാവ്‌ കൂടിയായിരുന്നു.പരിചയപ്പെട്ട്‌ ഏറെക്കഴിയുന്നതിന്‌ മുമ്പ്‌ തന്നെ അവര്‍ സുഹൃത്തുക്കളായി. പിന്നീട്‌ ഇടയ്ക്കിടെ അയാള്‍ കുടുംബസമേതം ഫാമിലി ഹെല്‍ത്ത്‌ ചെക്കപ്പിനായി പിതാവിന്റെ ക്ലിനിക്കിലെത്താന്‍ തുടങ്ങി. ചെക്കപ്പ്‌ എന്ന പേരില്‍ വരുന്നത്‌ കത്തിവെപ്പിനാണ്‌. Dr. വായുവും അതില്‍ ഒട്ടും മോശക്കാരനായിരുന്നില്ല.പലപ്പോഴും ധനപാലന്‍ വാചാലനായിരുന്നത്‌ അയാളുടെ സംഘടനാപ്രവര്‍ത്തനങ്ങളെ കുറിച്ചും ഹിന്ദുക്കളുടെ വര്‍ഗബോധമില്ലായ്മയെക്കുറിച്ചും ആയിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നിട്ടു കൂടി ഡോ: വായു അതെല്ലാം സമ്മതിച്ചുകൊടുത്തിരുന്നു.അദ്ദേഹത്തിന്‌ തന്റെ ഒരു കസ്റ്റമറെ നഷ്ടപ്പെടുത്താന്‍ ആഗ്രഹം ഉണ്ടായിരുന്നിരിക്കില്ല. അങ്ങനെയിരിക്കെ അവരുടെ സംഭാഷണങ്ങള്‍ക്കിടയിലേക്ക്‌ പുതിയൊരു കഥാപാത്രം കടന്നുവന്നു.സ്വാമി എന്തോ ഒരു തീര്‍ത്ഥ. ധനപാലന്റെ വീടിനടുത്ത്‌ പുതുതായി ആശ്രമം കെട്ടി കൂടിയിരിക്കുകയാണ്‌ കക്ഷി. സ്വാമിയെ പറ്റി പറയന്‍ അയാള്‍ക്ക്‌ നൂറ്‌ നാവായിരുന്നു. ആ വാക്കുകളില്‍ സ്വാമിയൊടുള്ള ഭക്തി നിറഞ്ഞ്‌ കവിഞ്ഞിരുന്നു.അങ്ങനെ ഭക്തി മൂത്ത്‌ ധനപാലനും കുടുംബവും സ്വാമീസേവനാര്‍ത്ഥം ആശ്രമത്തിലേക്ക്‌ താമസം മാറി. പിന്നീടുള്ള ഓരോ വരവിലും ആ കുടുംബം സ്വാമിയെപ്പറ്റി കൂടുതല്‍ വാചാലരാകാന്‍ തുടങ്ങി. വന്ന് വന്ന് അവര്‍ക്ക്‌ സംസാരിക്കാന്‍ മറ്റൊരു വിഷയം ഇല്ലാതായിമാറി.

അങ്ങനെയിരിക്കെ ധനപാലനും കുടുംബവും ക്ലിനിക്കിലേക്ക്‌ വരാതെയായി. സമയക്കുറവ്‌ മൂലമോ താത്പര്യക്കുറവ്‌ മൂലമോ ഡോ:വായു അന്വേഷിക്കാനും പോയില്ല. മാസങ്ങള്‍ കടന്ന് പോയി. ഒരു നാള്‍ ഡോക്ടര്‍ക്ക്‌ ഒരു കാര്‍ഡ്‌ വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:

ഡിയര്‍ ഡോക്ടര്‍,
ഞാന്‍ ഹരിദ്വാറില്‍ നിന്നാണ്‌ ഈ കത്തെഴുതുന്നത്‌. എന്റെ ഭാര്യയേയും മക്കളേയും സ്വാമി XXX തീര്‍ത്ഥ ഏറ്റെടുത്തു. അവര്‍ക്ക്‌ ഇപ്പോള്‍ എന്നെ വേണ്ടാതായി. എനിക്ക്‌ ഇതല്ലാതെ ഇനി മറ്റൊരു മാര്‍ഗ്ഗമില്ല.

സസ്നേഹം
സ്വാമി നിര്‍ഗുണാനന്ദസരസ്വതി
(പൂര്‍വാശ്രമത്തില്‍ ധനപാലന്‍)


-വൃകോദരന്‍-

Friday 30 May 2008

ഇതാ നാം എത്തിക്കഴിഞ്ഞു

പ്രിയ കൂട്ടുകാരേ...

ഞാന്‍ ഈ ഫീല്‍ഡില്‍ ഒരു കുട്ടിയാണ്‌. പല്ല് മുളച്ച്‌ തുടങ്ങിയതേയുള്ളൂ. ഇനി നടക്കാന്‍ പഠിക്കണം. അതിന്‌ നിങ്ങളെന്നെ സഹായിക്കൂല്ലേ?

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അറിയിക്കുക.
വിലാസം : vrikodaran@gmail.com